മഴ കഥ.
- May 9
- 1 min read

മഴ പോലെ മധുരമുള്ള മറ്റെന്തുണ്ട്?
ചുട്ട് പൊള്ളുന്ന വെയിലത്ത് കുളിരുമായി എത്തുന്ന വേനൽ മഴയും, ആ മഴയുടെ കുളിരും, വെന്തുരുകുന്ന മണ്ണിലേക്ക് വീഴുന്ന തുള്ളികളിൽ നിന്നും ഉത്ഭവിക്കുന്ന മണവും മറ്റെന്തിനേക്കാളും സുഖം തരുന്ന പ്രകൃതിയുടെ രസക്കൂട്ടാണ്.
നഷ്ടപെട്ട നിമിഷങ്ങൾ, ഓർമ്മയിൽ തങ്ങുന്ന മുഹൂർത്തങ്ങൾ, നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ കൂടെ ഇന്നത്തെ പറ്റിയുള്ള ആധിയും എല്ലാം ഒത്ത് ചേർന്നിരിക്കുന്ന സമയം. ആ സമയത്ത് നേരത്തെ പറഞ്ഞത് പോലെ ചെറിയ ചാറ്റൽ മഴ കൂടെയുണ്ടെങ്കിലോ?
ചാറ്റൽ മഴ പെയ്യുമ്പോൾ ആകാശത്തേക്ക് നോക്കിയിട്ടുണ്ടോ? കണ്ണെത്താ ദൂരത്ത് കാണുന്ന ആകാശം, അതിൽ നിന്നും ഭൂമിയിലേക്ക് വരുന്ന നേർത്തുള്ളികൾ.. എപ്പോഴൊക്കെയോ ഒരു സന്ദേശവുമായിയാണ് അവർ വരുന്നതെന്ന് തോന്നാറില്ലേ? ഇല്ല? എനിക്ക് തോന്നിയിട്ടുണ്ട്.
മഴയെ കുറിച്ച് പറഞ്ഞ് വന്നപ്പോളാണ് ഒരുപാട് മഴ അനുഭവങ്ങൾക്കിടയിലെ ഒരു ഓർമ്മ വന്നത്. ശംഘുമുഖത്തെ സായാഹ്നങ്ങളിൽ ഒരു ദിനം ഞാനും സുഹൃത്തും ഇങ്ങനെ ഇരിക്കുവാന്. അങ്ങ് ദൂരെ, കാണാൻ പറ്റുന്നതിന്റെ ഏറ്റവും അറ്റത്ത് കടലിൽ മഴ പെയ്യുന്നുണ്ട്. ആ മഴ അടുത്തേക്ക് വരാൻ തുടങ്ങി. പന്തികേടാണെന് മനസിലാക്കി ആളുകളൊക്കെ മെല്ലെ കടപ്പുറത്ത് നിന്നും മാറാൻ തുടങ്ങി. കൂടെ ഞങ്ങളും. പാർക്കിന്റെ അവിടെത്തി സ്കൂട്ടറും എടുത്ത് ജംക്ഷൻ കടന്നപ്പോഴേക്കും മഴ നമ്മുടെ തൊട്ട് പിന്നിലെത്തി. "ചേട്ടാ വേഗം വിട്ടോ!" എന്ന് പുറകെ ഇരുന്നവന്റെ വിളിയുടെ ആവേശത്തിൽ പഴയ റോഡിയോ സ്കൂട്ടർ പറ്റാവുന്നത്ര വേഗത്തി
ൽ ഞാൻ ഓടിച്ചു.
പക്ഷേ മനുഷ്യന് പ്രകൃതിയെ തോൽപിക്കാൻ പറ്റുമോ? ഇല്ല.
ചാക്ക വളവ് എത്തുന്നതിനു മുന്നേ മഴ മുന്നിൽ കയറി. നമ്മളെയും നനയിച്ച് മഴ അങ്ങ് പോക്കൊണ്ട് ഇരുന്നു. കണ്ണ് ചിമ്മി നോക്കുമ്പോൾ, മഴ തിരഞ്ഞ് കൊഞ്ഞനം കുത്തുന്നത് പോലെയൊക്കെ തോന്നി. പക്ഷേ അതൊക്കെ വെറും സാഹിത്യമല്ലേ? ഫിലോസഫി അല്ലെ?
അല്ല, നമ്മളെവിടെയാണ് പറഞ്ഞ് തുടങ്ങിയത്? അല്ലേലും അങ്ങനെയാ. ഓർമ്മകളുടെ കലവറയിൽ ഒരുപാട് അനുഭവങ്ങൾ ഹൃദയത്തോട് ചേർന്നിങ്ങനെ ഇരിക്കുമ്പോൾ എല്ലാ വിഷയങ്ങളിലും പറയാനൊരു കഥയുണ്ട്. ഒരു യഥാർത്ഥ കഥ.