ഇന്ത്യൻ വിമെൻസ് ക്രിക്കറ്റിന്റെ ചരിത്രം
- Jun 30, 2021
- 3 min read

ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ. അതിൽ എൻപത് ശതമാനത്തിൽ അധികം ആളുകൾ ക്രിക്കറ്റ് ഭ്രാന്തന്മാരാണ്. ക്രിക്കറ്റ് എന്നാൽ ഒരു കായികയിനം എന്നതിലുപരി ജീവിതത്തിന്റേം രാജ്യസ്നേഹത്തിന്റെയും ഭാഗമാണ് ഇന്ത്യയിൽ.
ക്രിക്കറ്റ് പ്രശസ്തമായ നാടുകളിൽ ഏറ്റവും കൂടുതൽ ജനസംഖ്യമുള്ളത് ഇന്ത്യയിൽ തന്നെയാണ്.
83ലെ കപിലിന്റെ ചെകുത്തന്മാരിൽ ഇന്നും അഭിമാനത്തോടെ അഹങ്കരിക്കുന്ന, ബ്രിട്ടീഷ് കൊണ്ട് വന്ന ക്രിക്കറ്റിൽ തീ പോലെ പടർന്ന് പന്തലിച്ച സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന പേരിൽ രോമാഞ്ചം കൊള്ളുന്ന, പാകിസ്ഥാനകാരൻ അമീർ സൊഹൈലിന് മുന്നിൽ നിശ്ശബ്ദരായ ഒരു ജനതയെ നിമിഷങ്ങൾക്കകം തിരിച്ചടിച്ച് ഒരു യുദ്ധം ജയിച്ച വെങ്കടേഷ് പ്രസാദിന്റെ അലറൽ വീണ്ടും വീണ്ടും കാണുന്ന, ധോണിയുടെ ഇന്ത്യ നേടിയ കപ്പുകളിൽ നീണ്ട കുറിപ്പുകൾ എഴുതുന്ന, കോഹ്ലിയെന്ന സമാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററിൽ പുളകം കൊള്ളുന്ന ജനതയുടെ നാടാണിത്.
എന്നാൽ ഇതേ നാട്ടിൽ ക്രിക്കറ്റിന് മറ്റൊരു ചരിത്രമുണ്ട്. ആരാലും മറന്ന് പോകുന്ന, മറന്ന് പോയൊരു ചരിത്രം.
ചരിത്രത്തിലെ രണ്ടാമത്തെ മാത്രമൊരു ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിൽ നടന്നിട്ടുണ്ട്. വിമൻസ് ക്രിക്കറ്റ് ലോകകപ്പ്. ഇന്ത്യ ആദ്യമായി പങ്കെടുത്ത ലോകകപ്പ്. ഇന്ന് വരെ നടന്ന ലോകകപ്പുകളിൽ മൂന്ന് തവണയാണ് ഇന്ത്യയുടെ പെണ്ണ്പട ഫൈനൽസിൽ കയറിയത്. ഏറ്റവും അവസാനം 2017ഇൽ വെറും 9 റണുകൾക്ക് മാത്രമാണ് കാലിടറിയത്!
ഇന്ത്യയുടെ വിമൻസ് ക്രിക്കറ്റിന് ഒരു വലിയ ചരിത്രം തന്നെയുണ്ട്. സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് തന്നെ ക്രിക്കറ്റ് കളിച്ച് തുടങ്ങിയ ടീമാണ് ഇന്ത്യ. എന്നാൽ വിമൻസ് ക്രിക്കറ്റ് ടീം ആദ്യമായി ടെസ്റ്റ് കളിച്ചത് 76ഇലാണ്. 78ഇൽ ഇന്ത്യ ജയിച്ചു ആദ്യ ടെസ്റ്റ്. ആർക്കെതിരെയെന്ന് അറിയാമോ? വെസ്റ്റ് ഇൻഡീസിൻനെതിരെ! അന്ന് ഇന്ത്യയെ നയിച്ചത് ശാന്ത രംഗസ്വാമിയാണ്.
അഞ്ചും ചോപ്രയുടെ ഉദയംവരെ അധികം വിമെൻ കളിക്കാരെ ജനങ്ങൾക്ക് അറിയിലായിരുന്നു. എന്തിന് പറയുന്നു, പത്രങ്ങളിൽ പോലും ഒരു ചെറിയ കോളം വാർത്ത വന്നാൽ ഭാഗ്യം.
ഇനി അഞ്ചും ചോപ്രയിലേക്ക്.

ഒമ്പതാം വയസ്സിൽ കളി തുടങ്ങിയ ഇടംകയ്യൻ ബാറ്റർ. ഡൽഹിയുടെ സ്റ്റേറ്റ് ബാസ്കറ്റ് ബോൾ ടീമിലെ അംഗമായിരുന്നു ക്രിക്കറ്റിലേക്ക് വരുന്നതിന് മുമ്പ് അഞ്ചും. അതിന് ശേഷമാണ് അഞ്ചും ക്രികറ്റിലേക്ക് വരുന്നത്. Left arm batter and right arm medium bowler. ഇത് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഒരു കൊൽക്കത്തക്കാരനെ ആയിരിക്കും. അതേ രീതിയിൽ തന്നെ കളിച്ച ഇതിഹാസമാണ് അഞ്ചും ചോപ്രയും. ആദ്യ കളിയിൽ night watcher ആയിട്ടാണ് കോച്ച് അഞ്ജുവിനെ ഇറക്കിയത്. പ്രതീക്ഷ കാത്ത അഞ്ചും പിറ്റേന്ന് രാവിലെ വരെ പിടിച്ച് നിന്നു. പിന്നീട് vice ക്യാപ്റ്റനും ഒടുവിൽ നായകനുമായി.
ക്യാപ്റ്റനായ ആദ്യ സീരീസിൽ ഇംഗ്ലണ്ടിനെ 7 പുതുമുഖ താരങ്ങളെ വെച്ച് ആധികാരികമായി തോല്പിച്ചു. ആ പുതുമുഖകങ്ങളുടെ കൂട്ടത്തിൽ രണ്ട് പേരുകളും ഉണ്ടായിരുന്നു. ജൂലാൻ ഗോസ്വാമി പിന്നെ സാക്ഷാൽ മിതാലി രാജും.
പിന്നീടങ്ങോട്ട് പടവുകൾ ഓരോന്നായി അഞ്ചുമിന്റെ നേതൃത്വത്തിൽ ഇന്ത്യൻ വിമൻസ് ക്രിക്കറ്റ് കയറി. ഇന്ത്യക്കായി ആദ്യമായി 100 കളികൾ കളിച്ചത് അഞ്ചുമാണ്. രണ്ട് T20 ലോകകപ്പ് ഉൾപ്പെടെ ആറ് ലോകകപ്പ് കളിക്കുകയും ആദ്യമായി one day സെഞ്ചുറി നേടിയ ഇന്ത്യക്കാരിയും അഞ്ചുമാണ്. രാജ്യം പത്മശ്രീയും അര്ജുനയും നൽകി ആദരിച്ച അഞ്ചും, മെൻസ് ക്രിക്കറ്റിന്റെ ആദ്യ വുമൺ commentator എന്ന പട്ടവും നേടി. പിന്നീട് സൗത്ത് ആഫ്രിക്കൻ womens ടീമിന്റെ ബാറ്റിംഗ് consultant ആയിട്ടൊരു വർഷം പ്രവർത്തിച്ചു.
അഞ്ചുമിന്റെ കാലത്ത് നിന്നും മിതാലിയുടെ കാലത്തേക്ക് എത്തിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് വളർന്നിരുന്നു. ക്രിക്കറ്റിന്റെ കച്ചവടവും കൂടെ വളർന്നു. മിതാലിയുടെ ക്രിക്കറ്റ് ജീവിതം ഇന്ന് ഒട്ടുമിക്ക എല്ലാവർക്കും തന്നെ അറിയാം. മിതാലിയുടെ ബൈയോപിക്കും ഇറങ്ങുന്നുണ്ട്. തന്റെ പ്രിയപ്പെട്ട male ക്രിക്കറ്റർ ആരായെന്ന ചോദ്യത്തിന് ഈ ചോദ്യം നിങ്ങൾ കോഹ്ലിയോട് തിരിച്ച് ചോദിക്കുമോ എന്ന് ശക്തമായി ചോദിച്ച് ഒരു വ്യക്തമായ രാഷ്ട്രീയവും നിലപാടും പറഞ്ഞ ഇതിഹാസമാണ് മിതാലി.

വിമെൻസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ ആരാ എന്ന് സംശയംവേണ്ട. അത് മിതാലി തന്നെയാണ്. മിതാലിയുടെ പേരിൽ വേറൊരു ഇന്ത്യൻ ക്യാപ്റ്റനും (പുരുഷനും
വനിതയ്ക്കും) ഇല്ലാത്തൊരു അപൂർവമായ റെക്കോർഡ് ഉണ്ട്. ഇന്ത്യയെ രണ്ട് ലോകകപ്പ് കലാശപോരാട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ. ഇന്ത്യയ്ക്ക് ലോകകപ്പ് നേടികൊടുക്കണമെന്ന ദൃഢനിശ്ചയത്തിൽ കുട്ടിക്രിക്കറ്റിന് വിട പറഞ്ഞ മിതാലി പിന്നെ അമ്പത് ഓവറിൽ മാത്രം ശ്രദ്ധചിലത്തി ഇപ്പോഴും മുന്നോട്ട് പോകുന്നു. പതിനാറാം വയസ്സിൽ ODI ഇൽ പുറത്താകാതെ 114 റൺസും പിന്നീട് ഇരുപതാം വയസ്സിൽ ആദ്യ ഡബിൾ സെഞ്ചുറിയും നേടിയിട്ടുണ്ട് ആദ്യമായി രണ്ടു ദശാബ്ദം ക്രിക്കറ്റ് കളിച്ച വനിതാ ക്രിക്കറ്റ്ററായ ഈ രാജസ്ഥാൻകാരി.
എന്നാൽ മിതാലിയുടെ കാലത്തും മിതാലിയല്ലാതെ വേറെ ആരുടേയും പേരുകൾ ശ്രദ്ധിച്ചിരുന്നില്ല ഇന്ത്യൻ ജനത. അങ്ങനെ ഇരിക്കെയാണ്. സ്‌മൃതി മന്ദന എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട പിന്നിൽ വന്നു കണ്ണുപൊത്തൽ

കലാപരിപാടിയുടെ ഐക്കണായി സ്‌മൃതി മന്ദനാ മാറി. അതുവഴി ഒരു ജനതയുടെ മനസ്സിലേക്ക് സ്‌മൃതി ഇറങ്ങി ചെന്നു. ഓപ്പണറായി ഇറങ്ങി സാക്ഷാൽ സേവാഗിനെ അനുസ്മരിക്കുന്ന രീതിയിൽ വെടിക്കെട്ട് തുടക്കം നൽകുന്ന സ്‌മൃദ്ധിയുടെ കൂടെ ഹർമൻപ്രീത് കൗർ കൂടി വന്നതോടെ ഇന്ത്യൻ വിമെൻസ് ക്രിക്കറ്റിൽ മിതാലിയുടെ ചുമതലകൾ പങ്കിടാൻ തുടങ്ങി.

സ്‌മൃതിയുടെയും ഹർമൻപ്രീറ്റിന്റെയും വളർച്ച ഏകദേശം ഒരേ കാലത്തായത് ശരിക്കും ഇന്ത്യൻ ക്രിക്കറ്റിനു പുത്തൻ ഉണർവ്വാണ് നൽകിയത്. ഇരുവരുടെയും കഴിവ് ഓസ്‌ട്രേലിയലെ വിമെൻസ് ബിഗ് ബാഷ് ലീഗിൽ വരെ എത്തിച്ചു. ഇന്ന് കുട്ടിക്രിക്കറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ഹർമൻപ്രീതാണ്.

ഇന്ത്യൻ വിമെൻസ് ക്രിക്കറ്റിന്റെ ചരിത്രം എഴുതുമ്പോൾ ഒരു കാരണവശാലും വിട്ട് പോകാൻ പാടില്ലാത്തൊരു പേരുണ്ട്. ജൂലാൻ ഗോസ്വാമി. ഒരു ഘട്ടത്തിൽ ലോക വിമെൻസ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളായിരുന്നു ജൂലാൻ. കാതറിൻ ഫിറ്റ്‌സ്പാട്രിക്ക് എന്ന ഇതിഹാസത്തെ മറികടന്നു ഏറ്റവും കൂടുതൽ വിക്കറ്റ്‌വേട്ടക്കാരിൽ ഒന്നാമത് നിൽക്കുന്ന ഈ ബംഗാളികാരി 2006 ഇൽ ഇംഗ്ലണ്ട് സന്ദർശിച്ച ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി, രാത്രി കാവൽക്കാരിയായി ഇറങ്ങി അമ്പത് അടിക്കുകെയും രണ്ടാം മത്സരത്തിൽ പത്ത് വിക്കറ്റുകൾ നേടി ഇന്ത്യയെ ഇംഗ്ലണ്ടിനെതിരെയായ ആദ്യ ടെസ്റ്റ് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. അതിനു മുമ്പ് തന്റെ അരങ്ങേറ്റ വർഷത്തിൽ നേരത്തെ പറഞ്ഞ മിതാലിയുടെ ഡബിൾ സെഞ്ചുറിക്ക് കാരണമായത് ജൂലാൻ നൽകിയ ശക്തമായ പിന്തുണയായിരിന്നു. ആ കാലത്തെ റെക്കോർഡായിരിന്നു അവരുടെ 214 റൺ കൂട്ട്കെട്ട്. ക്രിക്കറ്റ് എന്ന കായികയിനത്തിനെ പറ്റി ഇന്ത്യയിൽ സംസാരിക്കുമ്പോൾ സുവർണ്ണലിപികളിൽ കുറിക്കപ്പെടേണ്ട പേരാണ് ജൂലാൻ ഗോസ്വാമിയുടേത്.
ഇന്ത്യയുടെ പുരുഷക്രിക്കറ്റ് ടീം കൊണ്ടുവന്നത്രേം തന്നെ അംഗീകാരങ്ങളും അഭിമാന മുഹൂർത്തങ്ങളും ഇന്ത്യൻ വനിതാ ടീം കൊണ്ട് വന്നിട്ടുണ്ട്. ലോകകപ്പിന്റെ എണ്ണത്തിൽ കാണിക്കാനൊരു സംഖ്യാ ഇല്ല എന്നത് അവരുടെ കഴിവുകേടായി ഒരിക്കലും കാണരുത്. ഇന്ന് ഇന്ത്യൻ വിമെൻസ് ക്രിക്കറ്റിനു കിട്ടുന്ന സ്വീകാര്യത ഒരുപക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യം മുതലേ ലഭിച്ചിരിന്നുവെങ്കിൽ ഉറപ്പായും ഒരുപാട് നേട്ടങ്ങൾ കൈവരിച്ചേനെ. പക്ഷെ better late than never എന്നാണല്ലോ പറയാറ്.

കഴിഞ്ഞ വര്ഷം നടന്ന T20 ലോകകപ്പിൽ കലാശപ്പോരാട്ടത്തിൽ ഓസ്‌ട്രേലിയയോട് തോറ്റപ്പോൾ സോഷ്യൽ മീഡിയയിൽ പടർന്നൊരു ചിത്രമുണ്ട്. ഡിയോൾ ഹാർലീൻ എന്ന ഇരുപത്തിമൂന്നു വയസ്സുകാരിയുടെ കണ്ണുകൾ നിറയുന്നതും ജെമിമ റോഡ്രിഗസ് ആശ്വസിപ്പിക്കുന്നതും.
അതെ.. നമ്മൾ ആഘോഷിക്കുന്ന രോഹിത് ശർമ്മമാരെ പോലെ, ബുമ്രമാരെ പോലെ, ജഡേജമാരെ പോലെ ഈ കളിയെ നെഞ്ചത്തോട് ചേർത്ത് സ്നേഹിക്കുന്ന ഇന്ത്യക്കാർ തന്നെയാണ് ഇവരും..
നമുക്ക് കാത്തിരിക്കാം.. മിതാലിയും ജൂലാനും വിരമിക്കുന്നതിന് മുമ്പ്, സ്‌മൃതിയും ഹർമൻപ്രീറ്റും ഷെഫാലിയും പൂനവും റാണിയും സ്നേഹയും എല്ലാം ഒരിക്കൽ ലോകകപ്പ് ഉയർത്തുന്നത്.. അവരുടെ തോല്വികളിൽ പതിവ് പരിഹാസങ്ങൾക്കും, പെണ്ണുങ്ങൾ എന്തിനാ നാറ്റിക്കാൻ ഇറങ്ങിയേക്കുന്നത് എന്ന ചോദ്യങ്ങളും മാറ്റി വെയ്ക്കാം.. അവർക്ക് പുറകെ ഒരു ജനതയായി ഒരുമിച്ച് നിൽക്കാം. നിസംശയം പറയാം, ഇന്ത്യൻ ക്രിക്കറ്റിനു കിട്ടാവുന്നതിൽ ഏറ്റവും മികച്ച കൂട്ടമാണ് ഇന്ന് കളിക്കുന്നത്. അവർ വിജയിക്കും.





Comments