ഒരു ഡയറി കുറിപ്പ്.
- Nov 15, 2021
- 1 min read
രണ്ടു ദിവസങ്ങളായി എഴുതണമെന്ന് കരുതുന്നു. പക്ഷേ വാക്കുകൾ കിട്ടുന്നില്ല. എങ്ങനെയാണ് മനസ്സിലെ നോവ് എഴുതേണ്ടത് എന്നും മനസ്സിലായിരുന്നില്ല. ഇപ്പോഴും വല്യ മാറ്റമൊന്നുമില്ല. എന്നാലും ഇന്ന് ലാപ്ടോപ്പ് എടുത്തത്കൊണ്ട് എഴുതാൻ ശ്രമിക്കുന്നു.
സന്തോഷിക്കാൻ ഒരുപാട് കാരണങ്ങളും വിഷമിക്കാൻ ആവശ്യത്തിന് കാരണങ്ങളുടെ കടന്നു പോകുന്ന ദിവസങ്ങളാണിവ. കൂട്ടിന് ഇരുണ്ട മൂടിയ അന്തരീക്ഷവും തോരാമഴയും. ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്ന പോലെയാണ് പലപ്പോഴും ജീവിതം. അല്ല, എനിക്ക് മാത്രമല്ല. പൊതുവെ എല്ലാവര്ക്കും എപ്പോഴെങ്കിലും അങ്ങനൊരു അവസ്ഥ വരും.
നമ്മളെ ഒരുപാട് മനസിലാക്കി എന്ന് കരുതുന്നവർ നമ്മളെ ഒട്ടും മനസിലാക്കിയിട്ടില്ല എന്ന തിരിച്ചറിവിനേക്കാൾ വേദനയാണ് നമ്മളെ നന്നായി അറിയാവുന്നവർ മറ്റുള്ളവരോട് സ്വാര്ഥതാല്പര്യങ്ങൾക്ക് വേണ്ടി നാം എന്താണോ അതിനു വിപരീതമായി പറയുക എന്നത്. ഇതിൽ നിന്നും എന്താണ് ഒരാൾ നേടുക എന്നത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. പിന്നെ മനുഷ്യർ, അത് ഞാനും ഇത് വായിക്കുന്ന നിങ്ങളും അടക്കമുള്ളവർ ഇപ്പോഴും സ്വാർത്ഥർ തന്നെയാണ്. എന്നിരുന്നാൽ കൂടി മറ്റൊരാളെ മനപ്പൂർവം മോശക്കാരിയായി കാണിച്ചുകൊണ്ട് എന്താണ് ഒരാൾ നേടുക?
എനിക്കൊരു സ്വഭാവമുണ്ട്. നല്ലത് കണ്ടാൽ നല്ലതെന്ന് പറയും. ഇനി അഥവാ എനിക്ക് ഇഷ്ടപെടാത്തതാണെങ്കിൽ കൂട്ടുകാരോടാണെൽ വെട്ടിത്തുറന്നും അറിയാത്തവരോടാണെങ്കിൽ ഒരു മയത്തിലും അഭിപ്രായം പറയും. അതിപ്പോ ഒരാൾ ഇൻസ്റാഗ്രാമിലും വാട്സാപ്പിലും ഇടുന്ന ചിത്രങ്ങളാണെങ്കിലും ഫേസ്ബുക്കിൽ എഴുതുന്ന കുറിപ്പുകളാണെങ്കിലും ഞാൻ പറയും. എന്നാൽ ഇഷ്ടപെടാത്ത കാര്യങ്ങൾ ഇങ്ങോട്ട് അഭിപ്രായം ചോദിക്കാതെ അങ്ങോട്ട് കയറി പറയാറില്ല. എന്നാൽ നല്ലതാണെങ്കിലും ഇടംവലം നോക്കാതെ പറയുകയും ചെയ്യും. ഇനിയത് മാറ്റണം.
കുറച്ച്കൂടെ വിശദമായി എഴുതണമെന്നുണ്ട്. പക്ഷേ മനസ്സ് വരുന്നില്ല. ജോർജ്കുട്ടി പറഞ്ഞതുപോലെ ചില കാര്യങ്ങൾ നമ്മളിൽ തന്നെ അലിയുന്നതാണ് നല്ലത്.





Comments